തളിപ്പറമ്പ്: ദേശീയപാത നിർമാണത്തിനായി കരാർ കമ്പനി വാടകയ്ക്കെടുത്ത് എത്തിച്ച ക്രെയിൻ രാത്രിയില്‍ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റിലായ ക്രെയിൻ ഉടമയും സഹായിയും റിമാൻഡില്‍.
ഇന്നലെ കോട്ടയം രാമപുരത്ത് വച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത ക്രെയിൻ ഉടമ പൊൻകുന്നം സ്വദേശി ബിബിൻ മാർട്ടിൻ (24), സഹായി മാർട്ടിൻ ജോസഫ് (24) എന്നിവരെയാണ് തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തത്.
ദേശീയ പാത നിർമാണ കമ്പനി ഇക്കഴിഞ്ഞ 18 വരെ ഉപയോഗിച്ചിരുന്ന ക്രെയിൻ 19ന് രാവിലെയാണ് കാണാതായത്. സൈറ്റ് എൻജിനിയർ സൂരജ് സുരേഷ് ക്രെയിൻ കാണാഞ്ഞതിനെ തുടർന്ന് മോഷണം പോയതായി കാണിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതു സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാമപുരം പോലീസ് ക്രെയിൻ കണ്ടെത്തുന്നതും രണ്ടു പേരെ കസ്റ്റഡിയിലെടുത്തതും.
ബിബിന്‍റെ ഉടമസ്ഥതയിലുള്ള ക്രെയിൻ ദേശീയപാത നിർമാണ കമ്പനി വാടകയക്കെടുത്ത് ഉപയോഗിക്കുന്നതിനിടെ തുടർന്ന് അപകടത്തില്‍ പെട്ടിരുന്നു.
ഇതു സംബന്ധിച്ചുള്ള നഷ്ട പരിഹാരം സംബന്ധിച്ച തർക്കമാണ് ക്രെയിൻ കടത്തിക്കൊണ്ടു പോകാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.