കണ്ണൂര്‍: ഇരിട്ടിയിൽ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ.
ഭര്‍ത്താവില്‍ നിന്നും മകള്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് അമ്മ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയത്. നിറത്തിന്റെ പേരിലും മകള്‍ അധിക്ഷേപം നേരിട്ടു.
സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനം ഉണ്ടായി. മന്ത്രവാദം ഉള്‍പ്പെടെ മകളെ ഉപയോഗിച്ച് നടത്തി. ബാധയുണ്ടെന്ന് പറഞ്ഞ് യുവതിയെ അമ്പലങ്ങളില്‍ കൊണ്ട് പോയെന്നും ഇവർ കൂട്ടിച്ചേർത്തു.
മാനസിക രോഗിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും പറഞ്ഞ ഇവർ, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തി. ഗര്‍ഭിണിയായ മകളെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് കണ്ണൂരിലെ സ്വന്തം വീട്ടില്‍ സ്‌നേഹയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. സ്‌നേഹയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്‌നേഹ തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ഭര്‍ത്താവ് ജിനീഷ് തന്നെ പീഡിപ്പിച്ചു എന്നും കത്തില്‍ വ്യക്തമാക്കുന്നു.