ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ബി ഷെട്ടിഗേരി കൊങ്കണയില്‍ കാപ്പി തോട്ടത്തിലെ വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ മലയാളിയുടെ കൊലപാതകത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കുടിപ്പകയെന്ന് സംശയം.
കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്‍റെ മകൻ പ്രദീപിനെയാണ് (49) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തിനു വ്യക്തത കൈവന്നിട്ടില്ല.
വർഷങ്ങള്‍ക്ക് മുൻപ് കുടകില്‍ എത്തിയ പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് സംഭവം.
കുടക് പ്രദേശത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട കുടിപ്പക മുൻപും കൊലപാതകങ്ങളില്‍ കലാശിച്ചിട്ടുണ്ട്.
ആന്ധ്രാ സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഉടമയെ കാമുകി ഉള്‍പ്പെടുന്ന സംഘം തട്ടിക്കൊണ്ടു വന്ന് കുടകിലെ കാപ്പിത്തോട്ടത്തില്‍ കൊന്ന് തള്ളിയിരുന്നു.
പിന്നീട് അജ്ഞാത മൃതദേഹം കണ്ടെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപതകത്തിന്‍റെ കഥ വെളിയില്‍ വന്നത്.
പ്രദീപിന്‍റെ കൊലപാതകവും ഇത്തരത്തില്‍ ദുരൂഹത ഉണ്ടെന്നാണ് സംശയം. തോട്ടത്തിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന പ്രദീപിനെ ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നാണ് വീരാജ്പേട്ട പോലീസിനെ വിവരം അറിയിക്കുന്നത്.
പോലീസിന്‍റെ വിശദീകരണം ലഭിച്ചാല്‍ മാത്രമേ സംഭവത്തിലെ യഥാർഥ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് സംഘം നല്‍കുന്ന റിപ്പോർട്ടും പരിശോധിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കും.
മരിച്ച പ്രദീപ് അവിവാഹിതനാണ്. മാതാവ്: ശാന്ത. കൊയിലി ആശുപത്രിയിലെ ഡോക്ടറായിരുന്ന സഹോദരൻ പ്രമോദ് ഏതാനും വർഷം മുൻപ് മരണമടഞ്ഞിരുന്നു.
പിതാവിന്‍റെയും സഹോദരന്‍റെയും മരണത്തെ തുടർന്ന് ഇടയ്ക്ക് കൊയിലി ആശുപത്രിയുടെ നടത്തിപ്പില്‍ സജീവമായിരുന്നു പ്രദീപ്. സഹോദരി: പ്രീത (എംഡി, കൊയിലി ആശുപത്രി).