കേളകം: മലയോര മേഖലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതില്‍ ആശങ്ക.
മേയ് മാസം മാത്രം 176 പേരാണ് ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം പേർ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 18 പേരാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്.
കേളകം പഞ്ചായത്തില്‍ 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തില്‍ ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചു. കണിച്ചാറില്‍ ഈ മാസം ഡെങ്കിപ്പനി കേസുകള്‍ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേളകത്ത് നിലവില്‍ ഏഴ് പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കണിച്ചാർ പഞ്ചായത്തില്‍ മേയില്‍ 30 പേരും കേളകത്ത് 91 പേരുമാണ് മേയില്‍ രോഗം ബാധിച്ച് ചികിത്സ തേടിയത്.പാറത്തോട്, വെണ്ടേക്കുംചാല്‍, ഇല്ലിമുക്ക്, കുണ്ടേരി, വളയംചാല്‍, തുള്ളല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതർ. ആരോഗ്യ വകുപ്പ് അധികൃതർ നല്‍കുന്ന വിവരം അനുസരിച്ച് മാർച്ച് മുതല്‍ മേയ് വരെ 129 പേർക്കാണ് കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.കൊട്ടിയൂർ പഞ്ചായത്തില്‍ മേയില്‍ 55 പേർ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ നാലാം വാർഡില്‍ ജനുവരി മുതല്‍ മേയ് വരെ 75 പേർ ചികിത്സ തേടി.