കൊട്ടിയൂർ:കനത്ത മഴയില്‍ ബാവലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ വൈശാഖ മഹോത്സവ വേദിയില്‍ സുരക്ഷാ യോഗം ചേർന്നു.
വൈശാഖമഹോത്സവത്തിന് ഭക്തജന തിരക്ക് വർദ്ദിച്ചു വരുന്ന സാഹചര്യത്തിലാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി മുൻകരുതല്‍ നടപടികള്‍ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
ഭക്തജനങ്ങള്‍ പുഴയില്‍ കുളിക്കുന്നുണ്ടെങ്കില്‍ പൊലീസ് കെട്ടിയ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം കുളിക്കേണ്ടതാണെന്നും യാതൊരു കാരണവശാലും പുഴ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ഇളനീർവെപ്പ് ദിവസം ഇളനീർ കാവുകളുമായി വരുന്ന ഭക്തർ പരമ്ബരാഗത വഴി ഒഴിവാക്കി പാലം വഴി അക്കരെ സന്നിധിയില്‍ പ്രവേശിക്കേണ്ടതാണെന്നും സുരക്ഷാ യോഗത്തിനു ശേഷം പോലീസ് മുന്നറിയിപ്പ് നല്‍കി.
അതെ പോലെത്തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീർത്ഥാടകർ പരമാവധി അവധി ദിവസങ്ങള്‍ ഒഴിവാക്കി മറ്റു ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്താൻ ശ്രമിക്കണമെന്നും ഡി വൈ എസ് പിയും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.
സുരക്ഷയെ മാനിച്ച് തീർത്ഥാടനത്തിനെത്തുന്നവർ ദേവസ്വം ജീവനക്കാരുടെയും പോലീസിന്റെയും നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
പേരാവൂർ ഡിവൈഎസ്പി എൻ പി ആസാദ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയില്‍ നാരായണൻ നായർ, ട്രസ്റ്റി മാരായ കെ സി സുബ്രഹ്മണ്യൻ നായർ, എൻ പ്രശാന്ത്, കേളകം എസ് എച്ച് ഇതിഹാസ് താഹ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്ബുടാകം, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുല്‍, മാനേജർ നാരായണൻ, കെഎസ്‌ആർടിസി, എക്സൈസ്, വനംവകുപ്പ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പാർക്കിംഗ് ഏറ്റെടുത്ത കരാറുകാരനും പങ്കെടുത്തു.