കൂത്തുപറമ്പ്: ബസിൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും വടകര എൻഡിപി എസ് കോടതി ശിക്ഷിച്ചു.
പയ്യോളി കൊയിലാണ്ടിയിലെ പൂവൻ ചാലിൽ ഹൗസിൽ പി.സഫറുദ്ദീൻ (35) നെയാണ് വടകര അഡീഷണൽ ഡിസ്ടിക്ട് സെഷൻസ് ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്.
2018 ഡിസംബർ 23ന് കൂത്തുപറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം മയക്കുമരുന്നായ 432 സ്പാസ്മോ - പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നിട്രാസെപാം ഗുളികകളുമായി കേരള കർണാടക ഇന്റർ സ്റ്റേറ്റ് ബസ്സിൽ വച്ച് ഇയാളെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ വി. സുധീർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, പി.അജേഷ്, എം സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
എക്സൈസ് കമ്മീഷണർ ടി. രാഗേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി.കെ ജോർജ്. ഹാജരായി