മട്ടന്നൂർ: ചാവശ്ശേരിപറമ്പിൽ ഇരുപതഞ്ചു വർഷത്തിലധികം പ്രായമുള്ള ഒമ്പത് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയയാളെ കർണാടകയിലെ സുന്തിക്കൊപ്പയിൽ നിന്നും മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി. ചാവശ്ശേരി പറമ്പിലെ തംസീർ മൻസിലിൽ മുഹമ്മദ്(45) എന്ന മാഞ്ഞുവാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബർ പതിനഞ്ചിനാണ് ചാവശ്ശേരി ടൌൺഷിപ്പ് നഗറിലെ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും അഞ്ച് തേക്ക് മരങ്ങളും നാരായണി യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും നാല് തേക്ക് മരങ്ങളും മുറിച് കടത്തിയ നിലയിൽ കാണപ്പെട്ടത്.
തുടർന്ന് മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സബ് ഇൻസ്‌പെക്ടർ സി പി ലിനേഷിന്റെ നേതൃത്തത്തിൽ അന്വേഷണം ആരംഭിക്കുയും നിരവധി സി സി ടി വി ക്യാമറകളും കാൾ ഡാറ്റ റെക്കോർഡ് കളും പരിശോധിച്ച് കർണാടകയിലെ സുന്തികൊപ്പയിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതിയായ മുഹമ്മദ് എന്ന മാഞ്ഞു താൻ വില കൊടുത്ത് വാങ്ങിയ തേക്ക് മരങ്ങൾ ആണെന്ന വ്യാജേനയാണ് ഉടമസ്ഥരറിയാതെ മരപ്പണിക്കാരെയും ലോറി ഡ്രൈവറേയും ഉപയോഗിച്ച് തേക്ക് മരങ്ങൾ മുറിച് കടത്തി വില്പന നടത്തിയത്. ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
അറസ്റ്റിലായ മുഹമ്മദ് കേരളത്തിലും കർണാടകയിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ എം ബിജുവിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ സി പി ലിനേഷ്, എ എസ് ഐ ജോബി പി ജോൺ സിവിൽ പോലീസ് ഓഫീസർമാരായ പി വി വിഷ്ണു.സി എസ് ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്
