കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ചിറ്റാരിപ്പറമ്പ് കളരിക്കൽ റോഡിലെ റബീഹി (14) നാണ് പരിക്കേറ്റത്. മർദനത്തിൽ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ട റബീഹിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ പല്ലുകൾ പുനഃസ്ഥാപിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കണ്ണവം ഭാഗത്തെ പത്താം ക്ലാസുകാരായ അഞ്ച് വിദ്യാർഥികൾ ചേർന്ന് സ്കൂളിലെ സിസിടിവി ഇല്ലാത്ത സ്റ്റെയർകേസ് ഭാഗത്തേക്ക് റബീഹിനെ പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. ഷൂ ധരിച്ച കാലുകൊണ്ട് മുഖത്ത് ചവിട്ടിയതിനെത്തുടർന്നാണ് കുട്ടിയുടെ പല്ലുകൾ തകർന്നതെന്ന് പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് റബീഹിന്റെ മാതാവ് കണ്ണവം പോലീസിൽ പരാതി നൽകി.
മർദിച്ച വിദ്യാർഥികൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നതായി സൂചനയുണ്ട്. വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനുമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പി.ടി.എയുടെയും ജാഗ്രതാ സമിതിയുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
