ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റോഡില്‍ കിളിയന്തറ പള്ളിക്കു സമീപം വീണ്ടും വാഹനാപകടം. ഇന്നലെ രാവിലെയാണ് സംഭവം. കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപോയതോടെ നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡ് സൈഡിലെ കലുങ്കിന്‍റെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ പള്ളിയിലേക്ക് വന്ന വിശ്വാസികള്‍ ഉള്‍പ്പെടെ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വള്ളിത്തോട് ടൗണില്‍ ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ജീപ്പ് ഓട്ടോറിക്ഷാ സ്റ്റാന്‍റിലേക്ക് ഇടിച്ചുകയറി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഉള്‍പ്പെടെ അഞ്ചു പേർക്ക് പരിക്കേല്ക്കുകയും ഓട്ടോറിക്ഷകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തത്.
രണ്ടു മാസം മുമ്പ് കിളിയന്തറക്ക് സമീപം ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചിരുന്നു.
അപകടങ്ങള്‍ തുടർക്കഥയായ ഇരിട്ടി-കൂട്ടുപുഴ റോഡില്‍ അപകട സ്പോട്ടുകള്‍ കണ്ടെത്തി തടയുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.