കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിലെ കോണ്‍ഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തി.
4 കോടിയോളം രൂപയുടെ തിരിമറിയാണ് ജില്ലാ ബില്‍ഡിംഗ് മെറ്റീരിയല്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപകർക്ക് പണം തിരികെ നല്‍കാനാകാതെ പ്രതിസന്ധിയിലാണ് സ്ഥാപനം.
നിരവധി പേരാണ് ദിവസവും സഹകരണ സംഘത്തിലെത്തുന്നത്. നിക്ഷേപിച്ച പണം ചോദിക്കുമ്പോള്‍ ജീവനക്കാർ കൈ മലർത്തുന്ന സാഹചര്യമാണുള്ളത്.
വർഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന ജില്ലാ ബില്‍ഡിംങ് മെറ്റീരിയല്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സഹകരണ വകുപ്പിൻ്റെ സ്പെഷ്യല്‍ ഓഡിറ്റിംങിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 4 കോടിയോളമെന്നാണ് ഏകദേശ കണക്ക്.
നിലവില്‍ ഓഡിറ്റിംങ് തുടരുകയാണ്. ഇടപാടുകളുടെ കണക്ക് വിവരങ്ങള്‍ ഇതുവരെ കംപ്യൂട്ടർ വത്കരണം നടത്തിയിട്ടുമില്ല. വിവരമറിഞ്ഞ് തുക പിൻവലിക്കാൻ നിക്ഷേപകരെത്തി.
ബുധനാഴ്ച വന്നവരോട് ഡിസംബർ 31-ന് തുക നല്‍കാമെന്ന് പറഞ്ഞാണ് മടക്കിയത്. ഉറപ്പിനായി സെക്രട്ടറിയുടെ ഒപ്പും സീലും ചേർത്ത് എഴുതി തയ്യാറാക്കിയ കത്തും നല്‍കിയിട്ടുണ്ട്.
അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി കിട്ടാത്തതോടെ പ്രതിഷേധം ഉണ്ടായി. ബാധ്യതകളിലേറെയും 2018 ന് മുൻപുള്ളതാണ്. വായ്പ, ചിട്ടി അടവുകള്‍ മുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് ഉടൻ തുക തിരിച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ നല്‍കുന്ന വിശദീകരണം.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകള്‍ വിശദമായി പരിശോധിച്ചു വരികയാണ്. ഓഡിറ്റ് റിപ്പോർട്ടും പുറത്ത് വരാനുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക തിരിമറിയില്‍ ഭരണ സമിതി അംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് നിക്ഷേപകരുടെ സംശയം.
ക്രമക്കേട് അന്വേഷിക്കാനായി ഡിസിസി രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, സഹകരണ വേദി സംസ്ഥാന സെക്രട്ടറി മുണ്ടേരി ഗംഗാധരൻ എന്നിവർക്കാണ് ചുമതല.