കൂത്തുപറമ്പ്: കുറുമ്പക്കല്‍ മേഖലയില്‍ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്. പഞ്ചായത്ത് ഓഫീസിന് സമീപം അജുൻ നിവാസില്‍ പി.മുകുന്ദൻ (66), പഴയിടത്ത് അജിത (48), ബൈക്ക് യാത്രികൻ എന്നിവർക്കാണ് കടിയേറ്റത്. മൂന്നു പേർക്കും കാല്‍മുട്ടിനാണ് കടിയേറ്റത്.
ശനിയാഴ്ച സായാഹ്ന നടത്തത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുകുന്ദനെ ആക്രമിച്ചത്. റോഡിന് മുന്നില്‍ വെച്ച് തൊട്ടടുത്ത വീട്ടിലെ പൂച്ചയെ കടിച്ച ശേഷം ഓടി വന്ന കുറുക്കൻ വലത് കാല്‍മുട്ടിന് കടിക്കുകയായിരുന്നു. വൈകീട്ട് ആറോടെ വയലില്‍ നിന്നും പശുക്കള്‍ക്കുള്ള പുല്ല് ശേഖരിച്ച് മടങ്ങുമ്പോഴാണ് അജിതക്ക് കടിയേറ്റത്.
രാത്രി 11ഓടെ മൂന്നാം പീടികയില്‍ വെച്ചാണ് ബൈക്ക് യാത്രക്കാരനും കടിയേറ്റത്. കടിയേറ്റവർ തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
ആളുകളെ ആക്രമിച്ച കുറുക്കനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വട്ടിപ്രം ഭാഗത്ത് ഏതാനും തെരുവു നായ്ക്കളെയും ഭ്രാന്തൻ കുറുക്കൻ കടിച്ചിട്ടുണ്ട്.