തളിപ്പറമ്പ്: ഡിഗ്രി സർട്ടിഫിക്കറ്റില്‍ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കില്‍ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി.
ബിരുദ സർട്ടിഫിക്കറ്റില്‍ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതി ന്യായ മന്ത്രാലയം നല്‍കിയ പരാതിയിലായിരുന്നു സജേഷിനെ കുറ്റക്കാരനായി ആരോപിച്ചത്.
2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കറ്റ് 2010 ല്‍ നാട്ടില്‍ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങള്‍ക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ അറ്റസ്റ്റേഷന് സമർപ്പിക്കുകയുമായിരുന്നു.
സർട്ടിഫിക്കറ്റ് പരിശോധധനയില്‍ അധികൃതർ അതില്‍ പതിച്ചിരിക്കുന്ന ഡല്‍ഹിയിലെ യുഎഇ എംബസിയുടെ സീല്‍ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് നീതിന്യായ മന്ത്രാലയം നൽകിയ പരാതിക്കെതിരെ യാബ് ലീഗൽ സർവീസസിലെ അഡ്വ. മുഹമ്മദ് അബ്ദുൽറഹ്‌മാൻ മുഹമ്മദ് അബ്ദുല്ല അൽ സുവൈദി മുഖേന നൽകിയ കേസിലാണ് സജേഷിന് അനുകൂല വിധിയുണ്ടായത്.