ചാലോട്: കണ്ണൂർ വിമാനത്താവളത്തിന് തൊട്ടു കിടക്കുന്ന പട്ടണമായ ചാലോടിലെ ബസ് സ്‌റ്റാന്‍ഡ് പരിമിതികള്‍ കൊണ്ട് വീര്‍പ്പു മുട്ടുകയാണ്.
ഇരിക്കൂര്‍, അഞ്ചരക്കണ്ടി, തലശ്ശേരി, ചക്കരക്കല്ല, മട്ടന്നൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ ഇവിടെയെത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും കാരണം നഗര മധ്യത്തിലുള്ള ബസ് സ്‌റ്റാന്‍ഡ് സ്‌ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നിലയിലാണ്.
എല്ലാ ഭാഗത്ത് നിന്നു വരുന്ന ബസുകളും ജംങ്‌ഷന്‍ ചുറ്റി വേണം സ്‌റ്റാന്‍ഡിലെത്താന്‍. സ്‌റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇടുങ്ങിയതായതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
സിഗ്നലില്‍ കുടങ്ങി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മൂലം ബസുകള്‍ക്ക് സ്‌റ്റാന്‍ഡിന് പുറത്തേക്ക് കടക്കാനും പ്രയാസമാണ്. മറ്റു പാര്‍ക്കിങ് സ്‌ഥലമില്ലാത്തതിനാല്‍ ഓട്ടോ, പിക്കപ്പ് മുതലായ വാഹനങ്ങളും ബസ് സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നുണ്ട്.
കൂടുതല്‍ സൗകര്യമുള്ള ഭാഗത്തേക്ക് ബസ് സ്‌റ്റാന്‍ഡ് മാറ്റാന്‍ പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും അനുയോജ്യമായ സ്‌ഥലം ലഭിക്കാത്തതാണ് തടസമായത്.
ഗതാഗതക്കുരുക്കും സമയ നഷ്‌ടവും ഒഴിവാക്കാന്‍ ബസുകള്‍ പലപ്പോഴും സ്‌റ്റാന്‍ഡില്‍ കയറ്റാതെയാണ് പോകാറ്. ഇതിനെതിരെ യാത്രക്കാര്‍ പലപ്പോഴായി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
സിഗ്നല്‍ വന്നതോടെ കുരുക്ക് കൂടുതല്‍ രൂക്ഷമായി. സ്‌റ്റാന്‍ഡിന് മുന്നില്‍ ബസുകള്‍ നിര്‍ത്തി ആളെക്കയറ്റുന്നതും ഗതാഗത തടസത്തിന് ഇടയാക്കുന്നുണ്ട്.
നിലവിലെ സ്‌റ്റാന്‍ഡില്‍ തന്നെ ഓപ്പണ്‍ ഓഡിറ്റോറിയവും നിര്‍മിച്ചിട്ടുണ്ട്. റോഡുകളിലുള്ള വാഹന പാര്‍ക്കിങും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്‌ഥലം ലഭ്യമല്ലെന്നതാണ് യാഥാര്‍ഥ്യം. കൈവരികളും കൂടെ സ്‌ഥാപിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി.