പാനൂർ : അധ്യയന വർഷം തുടങ്ങാനിരിക്കെ വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്താനും അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാനും കൂത്തുപറമ്പ് നിയോജക മണ്ഡലം ദുരിത നിവാരണ മുന്നൊരുക്ക അവലോകന യോഗം തീരുമാനിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് റവന്യു, അഗ്നി രക്ഷാസേന, കെഎസ്ഇബി, പോലീസ്, കൃഷി, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗം കെ.പി.മോഹനൻ എംഎൽഎ വിളിച്ചു ചേർത്തത്.
മുൻകരുതൽ നടപടി ശക്തമാക്കാനും ജല ആഗമന-നിർഗമന മാർഗങ്ങൾ സുഗമമാക്കാനും എംഎൽഎ നിർദേശിച്ചു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുണ്ടായ കുഴികളും പൊതുമരാമത്ത് റോഡുകളിലെ കുഴികളും നികത്താൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
പെരിങ്ങത്തൂർ ടൗണിലും പാനൂർ ഹയർ സെക്കൻഡറി സ്കൂളിനടുത്തും കൂത്തുപറമ്പ് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലും വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പാനൂർ നഗരസഭാധ്യക്ഷൻ കെ.പി.ഹാഷിമും കൂത്തുപറമ്പ് നഗരസഭാ ഉപാധ്യക്ഷൻ വി.രാമകൃഷ്ണനും ചൂണ്ടിക്കാട്ടി.
പഴശ്ശി ഡാമിന്റെ ഷട്ടർ തുറന്നതിനാൽ ആമ്പിലാട്ട് രണ്ട് ഹെക്ടർ സ്ഥലത്തെ വാഴക്കൃഷി നശിച്ചതായി യോഗത്തിൽ അറിയിച്ചു.
പാനൂർ, കടവത്തൂർ ടൗണുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പ്രയാസം ഉണ്ടാക്കുന്നതായി വിലയിരുത്തി.
ജീവന് ഭീഷണിയാകുന്ന മരങ്ങൾ അടിയന്തര സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ദുരിത നിവാരണ നിയമം ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്നതാണെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് ഹസാർഡ് അനലിസ്റ്റ് എസ്.ഐശ്വര്യ വ്യക്തമാക്കി.
തലശ്ശേരി തഹസിൽദാർ എം.വിജേഷ്, പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി.ഷിനിജ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് സക്കീന തെക്കയിൽ എന്നിവരും സംസാരിച്ചു.