അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടിയില്‍ ബൈക്ക് യാത്രക്കാരനെ വ്യാജ നമ്പർ പതിച്ച കാറിലെത്തി ആക്രമിച്ച് എട്ട് ലക്ഷം കവർന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍.
ചിറക്കല്‍ നടുക്കണ്ടി ഹൗസില്‍ എൻ. മുബാറക്കിനെയാണ് (31) ചക്കരക്കല്‍ സിഐ എം.പി. ആസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഇയാളെ തന്ത്രപൂർവ്വം വളപട്ടണം എസ്‌ഐയുടെ സഹായത്തോടെ ചക്കരക്കല്‍ പോലീസ് പിടികൂടുകയായിരുന്നു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ പോകുകയായിരുന്ന എടയന്നൂരിലെ മെഹറൂഫിനെ കാറിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു.
മുബാറക്കിന് എതിരെ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 12 ഓളം കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
നേരത്തെ കേസില്‍ പ്രസൂണ്‍, മജീസ് എന്നിവരെ ചക്കരക്കല്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ സജേഷ് സി. ജോസ്, വളപട്ടണം എസ്.ഐ ടി.എം.വിപിൻ, പോലീസ് ഉദ്യോഗസ്ഥരായ അജയകുമാർ, നാസർ എന്നിവരും ഉണ്ടായിരുന്നു.