Zygo-Ad

ഇരിക്കൂർ-കൂടാളി പാലത്തിന്റെ ഉപരിതലത്തിൽ പലയിടങ്ങളിലും തകർച്ച:ഇരിക്കൂറില്‍ അടിയന്തിരമായിപുതിയ പാലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി


ഇരിക്കൂർ: കാലപ്പഴക്കം കൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന പാലത്തിന് പകരം ഇരിക്കൂറില്‍ പുതിയ പാലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻറെ ഉപരിതലം പല സ്ഥലങ്ങളിലും തകർന്ന നിലയിലാണ്.

സ്പാനുകള്‍ക്കിടയിലെ ടാറിംഗ് തകർന്ന് വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കൈവരികള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലെയും കോണ്‍ക്രീറ്റുകള്‍ തകർന്ന് കമ്പികള്‍ പുറത്തായി. ഭാരമുള്ള വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലത്തിന് വിറയല്‍ അനുഭവപ്പെടുന്നുണ്ട്.

കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി, ചാലോട്, ഇരിട്ടി, ശ്രീകണ്ഠപുരം ഭാഗങ്ങളിലേക്കുള്ള ബസുകളും വാഹനങ്ങളും ദിവസവും ഇതുവഴി പോകുന്നുണ്ട്. 

പയ്യാവൂർ, ഏരുവേശി, ശ്രീകണ്ഠപുരം, ചെങ്ങളായി ഉള്‍പ്പെടെ മലയോര മേഖലയിലുള്ളവർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകാനും ഇരിക്കൂർ പാലത്തെയാണ് ആശ്രയിക്കുന്നത്. 

കഴിഞ്ഞ ബജറ്റിലും പാലം നിർമ്മാണത്തിനായി ടോക്കണ്‍ മാത്രമാണ് അനുവദിച്ചത്. അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന മാറ്റണമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

കൂടാളി പഞ്ചായത്തിന്റെ അതിർത്തിയിലാണ് പാലം സ്ഥിതിചെയ്യുന്നത്.

മലയോര മേഖലയുടെ പ്രധാന പ്രവേശന കവാടമായ ഇരിക്കൂർ പാലം ബജറ്റില്‍ ഉള്‍പ്പെടുത്താൻ എംഎല്‍എ സജി ജോസഫ് നിർദേശം നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ല. 

നേരത്തെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ പദ്ധതി എടുക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 

കേന്ദ്ര സർക്കാരിൻറെ സഹായത്തോടെയുള്ള സേതുബന്ധൻ പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉള്‍പ്പെടുത്തി പുതിയ പാലം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ