തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിണറായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, ഗാർബേജ് ബാഗുകൾ എന്നിവ പിടിച്ചെടുത്തു. പിണറായി ചെക്കിക്കുനി പാലത്തിന് സമീപമുള്ള കെല്ലൻ്റവിട മുസ്തഫയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL.13 U9088, KL59 H2172 എന്നീ വാഹനങ്ങളിൽ നിന്നായി അര ക്വിൻ്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിണറായി, മുഴപ്പിലങ്ങാട്, തലശ്ശേരി ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി കടകളിൽ നേരിട്ട് നിരോധിത ക്യാരിബാഗുകൾ ആവശ്യാനുസരണം എത്തിക്കുന്ന വ്യക്തികളെ ഒരു മാസത്തിലേറെയായി സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏജൻസികളാണ് രഹസ്യമായി ഇത്തരക്കാർക്ക് നിരോധിത ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ എം സി എഫിലേക്ക് മാറ്റി. പതിനായിരം രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പിണറായി പഞ്ചായത്തിന് നിർദ്ദേശം നൽകി. എം ലെജിയുടെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.