Zygo-Ad

പെരുമാൾക്ക് കളഭാട്ടം കഴിഞ്ഞു. ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി

 


കൊട്ടിയൂർ: പെരുമാൾക്ക് 'കളഭാട്ടം' കഴിഞ്ഞു. ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് പരിസമാപ്‌തിയായി. അതിരാവിലെ തന്നെ തൃക്കലശാട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മണിത്തറയിലെ ആദ്യ ചടങ്ങ് നെയ്യാട്ടമായിരുന്നു. ഉഷകാമ്പ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നെയ്യാട്ടം നടന്നത്. തുടർന്ന് വാകച്ചാർത്തും നിവേദ്യവും കഴിഞ്ഞതോടെ കലശമണ്ഡപത്തിൽ പൂജിച്ച പരികലശങ്ങൾ തന്ത്രിയുടെ നേതൃത്വത്തിൽ സ്വയംഭൂവിൽ അഭിഷേകം ചെയിതു. പരികലശ്ശാട്ടം കഴിഞ്ഞതോടെ മച്ചന്റെ നേതൃത്വത്തിൽ മണിത്തറയിലെ വിളക്കുകൾ ഇറക്കിവച്ചു. ദീപങ്ങൾ അണയ്ക്കുന്നതിന് മുൻപ് ഇവയിലെ അഗ്നി തേങ്ങ മുറികളിലേക്ക് പകർന്നിരുന്നു. തുടർന്ന് ശ്രീകോവിൽ പൊളിച്ചുമാറ്റി. ജന്മസമുദായത്തിന്റെ അനുമതി വാങ്ങി ഹരിഗോവിന്ദാ വിളികളോടെ സ്ഥാനികർ ശ്രീകോവിൽ തൂണോടെ പിഴുതെടുത്ത് തിരുവഞ്ചിറയിൽ തള്ളി.

തുടർന്ന് കലശമണ്ഡപത്തിൽ നിന്നും ബ്രഹ്മകലശങ്ങൾ അഥവാ കളഭകുംഭങ്ങൾ മണിത്തറയിലേക്ക് എഴുന്നള്ളിച്ചു. രണ്ട് തന്ത്രിമാരുടെയും നേതൃത്വത്തിലാണ് ബ്രഹ്മകലശങ്ങൾ സ്വയംഭൂവിൽ അഭിഷേകം ചെയ്‌തത്. കളഭാട്ടത്തിന് ശേഷം മണിത്തറയിൽ കയറാൻ അധികാരമുള്ള മുഴുവൻ ബ്രാഹ്മണരും ചേർന്നുള്ള പൂർണ്ണ പുഷ്പാഞ്ജലി നടന്നു. പൂർണ്ണപുഷ്പാഞ്ജലിയോടെ ഈ വർഷത്തെ വൈശാഖമഹോത്സവത്തിന് സമാപനമായി.

വളരെ പുതിയ വളരെ പഴയ