പേരാവൂർ: പേരാവൂരിൽ 15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
പേരാവൂർ കളക്കുടുമ്പ് സ്വദേശി പി. വിഷ്ണുവിനെയാണ് പേരാവൂർ പൊലിസ് പിടികൂടിയത്. മാസങ്ങൾ നീണ്ട ദുരൂഹതകൾക്കൊടുവിലാണ് പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ ക്രൂരമായ പീഡനമായിരുന്നെന്ന് പൊലിസ് കണ്ടെത്തിയത്.
അന്വേഷണ വഴിത്തിരിവ് വിശദാംശങ്ങൾ
ഏതാനും മാസങ്ങൾ മുൻപാണ് പേരാവൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി വീട്ടിൽ തീ കൊളുത്തി മരിക്കുന്നത്.
ആത്മഹത്യയുടെ കൃത്യമായ കാരണം ആദ്യഘട്ടത്തിൽ വ്യക്തമായിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ നിന്ന് ലഭിച്ച ചില സൂചനകൾ പിന്തുടർന്ന പൊലിസ് പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചു.
വിഷ്ണു പെൺകുട്ടിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെല്ലിൻ്റെ സഹായത്തോടെ കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെ താൻ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നതായി പ്രതി സമ്മതിച്ചത്. പീഡനത്തെ തുടർന്നുള്ള മാനസിക വിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചു.
നിയമ നടപടികൾ:
പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
