എരുവട്ടി : പാനുണ്ടയിൽ അർബുദ രോഗിയായ കോൺഗ്രസ് പ്രവർത്തകനു നേരെ സി പി എം അക്രമം. ഗുഡ്സ് ഓട്ടോ ഡ്രൈവർ പി. സജിത്തിനെ (44) യാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഓട്ടോയിൽ വരികയായിരുന്ന സജിത്തിനെ പാനുണ്ട ജയൻ കമ്പനി പരിസരത്ത് വച്ച് സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞ് നിർത്തി ഓട്ടോയുടെ സൈഡ് ഗ്ലാസ് തകർത്ത് ഡോർ തുറന്ന് പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ധിച്ചത്. ഇരുമ്പു വടിയും മറ്റും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജിത്ത് പറഞ്ഞു. തലയ്ക്കും നടുവിനും ചെവിക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കുടുംബ സമേതം ഗൃഹ പ്രവേശത്തിന് പങ്കെടുത്ത സമയത്ത് കൂടെയുണ്ടായിരുന്ന സഹോദര പുത്രിയുടെ ഫോട്ടോ എടുത്തത് സജിത്ത് ചോദ്യം ചെയ്തിരുന്നു. വൈഷ്ണവ് , സ്നിജോ എന്നിവരാണത്രെ ഫോട്ടോ എടുത്തത്. ഇത് ചോദ്യം ചെയ്തതിൻ്റെ വിരോധത്തിലായിരിക്കാം അക്രമിച്ചതെന്ന് കരുതുന്നു. സംഭവത്തെ തുടർന്ന് പിണറായി പോലീസിൽ പരാതി നൽകി. രാജേഷ് പി , ഷിജിൻ എൻ, സ്നിജോ, വൈഷ്ണവ് , ശ്രീ ഷിംഗ് എന്നിവർ ചേർന്നാണ് മർദ്ധിച്ചതെന്ന് സജിത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
