കേളകം ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു ജീവനക്കാർ അത്ഭുതകരമായാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചെ വനംവകുപ്പ് ജീവനക്കാർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് റാപ്പിഡ് റസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഈ പ്രദേശത്തെ സ്ഥിരം അക്രമിയായ മോഴയാനയാണ് വനം വകുപ്പിന്റെ വാഹനം തടഞ്ഞുനിർത്തി മറിച്ചിട്ടത്. ആനയുടെ മുന്നിൽപ്പെട്ട വാഹനം പെട്ടെന്ന് പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആന ജീപ്പിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം മറിഞ്ഞ ഉടൻ തന്നെ ജീവനക്കാർ പുറത്തുചാടി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
