Zygo-Ad

മാലിന്യ കൂമ്പാരമില്ലാത്ത പായം: ഇനി പാര്‍ക്കുകളുടെ പറുദീസ


ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ക്ക് മനോഹാരിതയേകുന്നത്.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത്. തലശേരി- മൈസൂർ അന്തർ സംസ്ഥാന പാതയില്‍ ഇരിട്ടി മുതല്‍ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നു പോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ കാടു പിടിച്ച്‌ മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാനങ്ങളും ജനകീയ പങ്കാളിത്തതോടെ ഒരുക്കിയിരിക്കുന്നത്. ജനങ്ങളില്‍ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് ഉന്നം വെക്കുന്നത് .

പായം പഞ്ചായത്തിലെ 11ാമത് പാർക്ക് പുഴയോരം ഹരിതാരാമം ദിവസങ്ങള്‍ക്കു മുമ്പാണ് പഞ്ചായത്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. കല്ലുമുട്ടിയില്‍ തലശ്ശേരി വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി നിർമിച്ച പാർക്ക് കാടു കയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച്‌ ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിത കർമസേനയാണ്.

ഒരുമ റെസ്‌ക്യൂ ടീമിന്റെ വള്ളിത്തോടില്‍ നിർമിച്ച പാർക്കുകളില്‍ ഒന്ന്


ഇരിട്ടി പാലത്തിന് സമീപം ഗ്രീൻ ലീഫ് നിർമിച്ച്‌ പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകള്‍ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. മൂസാൻ പീടികയിലും, കുന്നോത്തും, കച്ചേരികടവ് പാലത്തിന് സമീപം എൻ.എസ്.എസ് നിർമിച്ച പാർക്കുകള്‍ ഹരിത കർമ സേനയും ഓട്ടോ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകള്‍ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.

വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്‌ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി 'ഒരുമ ചില്ല' എന്ന പേരില്‍ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളില്‍ രണ്ടും അന്തർ സംസ്ഥാന പാതയില്‍ ഫെഡറല്‍ ബാങ്കിന് സമീപവും എഫ്.എച്ച്‌.സിക്ക് സമീപവുമാണ് മറ്റു രണ്ട്‍ പാർക്കുകള്‍ നിർമിച്ചിട്ടുള്ളത്. അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തി ആനപ്പന്തി കവലക്ക് സമീപം പൂർത്തിയായി വരുന്നുണ്ട്.

കൂടാതെ വഴിയോരത്ത് ഫലവൃക്ഷ തൈകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും എൻ.എസ്. എസ് വളന്റിയർമാർ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. 'അഴുക്കില്‍ നിന്നും അഴകിലേക്ക്' എന്ന പേരില്‍ ആരംഭിച്ച പദ്ധതിക്ക് ജില്ല തലത്തിലുള്ള അംഗീകാരവും ഒരുമക്ക് ലഭിച്ചിട്ടുണ്ട്.

ഇരിട്ടിയില്‍ ഏറെ സന്ദർശകർ എത്തുന്ന പെരുംപറമ്പിലെ ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കില്‍ നടന്നു കൊണ്ടിരിക്കുന്നത്.

പഴശ്ശി പദ്ധതിയോട് ചേർന്ന് ജബ്ബാർക്കടവില്‍ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പാർക്കു കൂടിയാണ്. നിരവധി ആളുകളാണ് വൈകീട്ട് ചെറുതും വലുതുമായ പാർക്കില്‍ കുടുംബ സമേതം എത്തുന്നത്.

വളരെ പുതിയ വളരെ പഴയ