Zygo-Ad

പേരാവൂരില്‍ മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി


പേരാവൂർ : പേരാവൂരില്‍ മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊളക്കാട് സ്വദേശി ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകൻ ക്രിസ്റ്റി (25) കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ഗീതമ്മയും മകനും തമ്മില്‍ വീട്ടില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ ക്രിസ്റ്റി അമ്മയെ ആക്രമിക്കുകയുമായിരുന്നു. കിടപ്പുമുറിയില്‍ വെച്ചാണ് ഗീതമ്മയ്ക്ക് മാരകമായി പരിക്കേറ്റത്. സംഭവസമയം ഗീതമ്മയുടെ ഭര്‍ത്താവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി, പിന്നീട് സമീപവാസിയായ യുവാവിനൊപ്പം സ്‌കൂട്ടറിലെത്തിയാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് പൊലീസെത്തി ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ