ഇരിട്ടി: മലയോര ഹൈവേയിലെ കൊണ്ടൂർ പുഴയ്ക്കു കുറുകെ പുതിയ പാലം പണിയുന്നതിനു മുന്നോടിയായി ആനപ്പന്തി പാലം പൊളിച്ചു തുടങ്ങി.
കെ.പി.നൂറുദ്ദീൻ എംഎല്‍എ ആയിരുന്നപ്പോള്‍ 1982 ല്‍ മരാമത്ത് പദ്ധതി പ്രകാരം നിർമിച്ച ബോക്‌സ് പാലമാണ് 42 വർഷങ്ങള്‍ക്ക് ശേഷം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കുന്നത്. എടൂർ തറപ്പേല്‍ കടവില്‍ വെമ്പുഴയ്ക്കു കുറുകെയും, ആനപ്പന്തി കൊണ്ടൂർ പുഴയ്ക്കും മുടയരിഞ്ഞി കോറയില്‍ ചരള്‍ പുഴയ്ക്ക കുറുകെയും ആയി മൂന്ന് പാലങ്ങളാണു അന്നു ഒരുമിച്ചു നിർമിച്ചത്.
മലയോര ഹൈവേ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പാലം വീതി കൂട്ടി പുനർ നിർമിക്കുന്നത്. പാലം പൊളിക്കുന്നതോടെ ഇതു വഴിയുള്ള ഗതാഗത തടസം ഒഴിവാക്കാൻ സമീപത്തു തന്നെ സമാന്തര റോഡിലൂടെയാണ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്.
മലയോര ഹൈവേയുടെ വള്ളിത്തോട് - മണത്തണ റീച്ച് 25.3 കിലോമീറ്റർ റോഡ് 83.17 കോടി രൂപ ചെലവില്‍ വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായി വെമ്പുഴ, ആനപ്പന്തി, ചേംതോട് എന്നിങ്ങനെ മൂന്ന് പാലങ്ങളാണു പുനർ നിർമിക്കുന്നത്.
12.5 മീറ്ററാണു പാലങ്ങളുടെ വീതി. 9 മീറ്റർ ടാറിംഗ് വീതിയും ഇരുവശത്തും കൈവരിയോടു കൂടി 1.75 മീറ്റർ വീതം നടപ്പാതകളും ഉള്‍പ്പെടും. വെമ്പുഴ പാലത്തിന് 16 മീറ്ററും ആനപ്പന്തി പാലത്തിന് 20 മീറ്ററും ചേംതോട് പാലത്തിന് 13.5 മീറ്ററും ആണു വീതി.
ജനുവരിയില്‍ എടൂർ വെമ്പുഴ പാലവും പിന്നീട് ചേംതോട് പാലവും പൊളിച്ചു പണി തുടങ്ങിയെങ്കിലും പ്രവൃത്തി നീണ്ടു. വെമ്പുഴ പാലം ഈ മാസം അവസാനത്തോടെയും ചേംതോട് പാലം ജനുവരി അവസാനത്തോടെയും ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നാണ് കെആർഎഫ്ബി അധികൃതർ പറയുന്നത്.