ഇരിട്ടി: പയഞ്ചേരിമുക്കിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് പിന്നിലെ കെഎസ്‌ആർടിസി ഡിപ്പോയുടെ സ്ഥലത്ത് ഹരിത കർമസേന സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു.
ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടാകുന്നതിന് 15 മിനുട്ട് മുന്പാണ് ഹരിതകർമ സേനയിലെ അംഗങ്ങള്‍ ഇവിടെനിന്നും പ്ലാസ്റ്റിക് തരംതിരിക്കുന്ന ജോലി അവസാനിപ്പിച്ചു മടങ്ങിയത്.
ഇരിട്ടി ഫയർ ഫോഴ്‌സിന്‍റെ മൂന്ന് യൂണിറ്റ് വാഹനം ഒരു മണിക്കൂറിലറെ ശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക്കിന് തീപിടിച്ചതോടെ പ്രദേശമാകെ പുകയും ദുർഗന്ധവുമായി.
നഗരസഭയുടെ വിവിധ വാർഡുകളില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചാണ് തരാം തിരിച്ചിരുന്നത് . ജെസിബി ഉപയോഗിച്ച് അട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ മാറ്റിയ ശേഷം വെള്ളം അടിച്ച് തീ പൂർണമായും കെടുത്തി.
തീപിടിത്തം ഉണ്ടായതിന് സമീപത്താണ് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വൈദ്യുത ഭവൻ, വിദ്യാഭ്യാസ വകുപ്പുകളുടെ ഓഫീസുകള്‍ എന്നിവ പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരിട്ടി ടൗണിലെ രണ്ട് സ്ഥാപങ്ങള്‍ക്ക് തീപിടിച്ചതില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിരുന്നു .
സംഭവമറിഞ്ഞ് ഇരിട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. ഫയർ ഫോഴ്‌സ് സംഘത്തില്‍ എഎസ്ടിഒ സി.പി. ബൈജു, എഎസ്ടിഒ ഗ്രേഡ് ബെന്നി ദേവസ്യ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർമാരായ ഇ.ജെ. മത്തായി, എൻ.ജെ. അനു, ഷാലോ സത്യൻ, അനീഷ് മാത്യു, ജസ്റ്റിൻ ജെയിംസ്, കെ. രോഷിത് , കെ.സി. ഷാനി, സി.വി. സൂരജ് , ഹോംഗാർഡുമാരായ വി. രമേശൻ, രാധാകൃഷ്ണൻ , ബെന്നി കെ സേവ്യർ, കെ. അനീഷ് എന്നിവർ ഉണ്ടായിരുന്നു.