ഇരിട്ടി: പായം പഞ്ചായത്തിലെ പെരുവംപറമ്പില്‍ കൃഷിയിടത്തില്‍ നിന്നു കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു പരിക്ക്.
മാഠത്തില്‍ സ്വദേശി ജോണി യോയാക്കിനാണ് പരിക്കേറ്റത്. പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം വാഴകളാണ് കൃഷി ചെയ്യുന്നത്. വാഴക്ക് വെള്ളം നനക്കാൻ വേണ്ടിയാണ് ശനിയാഴ്ച പുലർച്ചെ അഞ്ചരയേടെ ജോണി കൃഷിയിടത്തിലെത്തുന്നത്.
വെള്ളം നനക്കാനുള്ള ശ്രമത്തിനിടയിലാണ് കാട്ടുപന്നി ആക്രമിക്കുന്നത്. കൈക്കും കാലിനും പരിക്കേറ്റ ജോണി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ജോണിയുടെ പരാതിയില്‍ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും നിരവധി തവണ കാട്ടുപന്നികള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിരുന്നു.
ഉളിയില്‍ അത്ത പുഞ്ചയിലെ അതുല്‍ നിവാസിലെ സി. കരുണന്റെ വാഴത്തോട്ടവും കഴിഞ്ഞ ദിവസം കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചു.
ഉളിയില്‍-നെല്യാട്ടേരി റോഡില്‍ ഒരേക്കറോളം സ്ഥലത്തെ ചെറുതും വലുതുമായ നിരവധി വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നൂറ്റി അമ്പതിലധികം വാഴകള്‍ പന്നികള്‍ നശിപ്പിച്ചതായി കരുണൻ പറഞ്ഞു.
സ്ഥലം പാട്ടത്തിനെടുത്ത് വയ്പ ഉള്‍പ്പടെ സംഘടിപ്പിച്ചാണ് കൃഷി തുടങ്ങിയത്. കൃഷിക്ക് ചുറ്റിലും വേലിയൊക്കെ സ്ഥാപിച്ചെങ്കിലും ഇതൊക്കെ പൊളിച്ചാണ് പന്നി കൃഷിസ്ഥലത്തെക്ക് കയറുന്നത്.
പന്നിശല്യം മൂലം ഒരു കൃഷിയും നടത്താൻ കഴിയുന്നില്ലെന്നും കാർഷിക വൃത്തിയില്‍ നിന്ന് പിന്മാറേണ്ട അവസ്ഥയാണെന്നും കരുണൻ പറഞ്ഞു.