ഇരിട്ടി:മലയോര റോഡുകള്‍ ഹൈടെക് ആയതോടെ സ്വകാര്യ ടൂറിസ്റ്റ് ദീർഘദൂര ബസ് സർവിസുകള്‍ വർധിച്ചു. ദേശീയ പാത 66ന്റെ വികസന സാധ്യത മുന്നില്‍ കണ്ടും നിലവില്‍ ദേശീയ പാതയില്‍ പൂർത്തീകരിച്ച റീച്ചുകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ, എറണാകുളം അടക്കമുള്ള നഗരങ്ങളിലേക്ക് ഇരിട്ടി താലൂക്കിന്റെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കൂടുതലായി എത്തുന്നത്.
എട്ട് വർഷം മുമ്ബ് എറണാകുളം-ഇരിട്ടി റൂട്ടില്‍ രണ്ട് യു.എഫ്.ഒ സ്ലീപ്പർ ബസുകളാണ് സർവിസ് നടത്തിയത്. നിലവില്‍ ഈ റൂട്ടില്‍ അരഡസനിലധികം പുത്തൻ സർവിസുകളായി. പൊൻകുന്നം, പാലാ, കോട്ടയം തുടങ്ങിയ നഗരങ്ങളിലേക്ക് നേരത്തേ മുതല്‍ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് സർവിസുകളും ഇരിട്ടി വഴിയുണ്ട്. ഈ ഡിസംബറില്‍ ദേശീയ പാതാ വികസനം പൂർണമാവുന്നതോടെ സ്ലീപ്പർ ബിസിനസ് ക്ലാസ് സ്വകാര്യ ടൂറിസ്റ്റ് ബസ് സംരംഭകർ മലയോരത്ത് നിന്നും തിരുവനന്തപുരം, കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം, ആലപ്പുഴ മേഖലകളിലേക്ക് ഉള്‍പ്പെടെ സർവിസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്.
മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയാണ് ഇരിട്ടി വഴിയുള്ള ദീർഘദൂര സർവിസുകള്‍ കൂടുതലായി ആരംഭിച്ചത്. നിലമ്ബൂർ, താമരശ്ശേരി, പുല്‍പ്പള്ളി, സുല്‍ത്താൻ ബത്തേരി, ബളാല്‍, കാഞ്ഞങ്ങാട്, ചിറ്റാരിക്കാല്‍, കാസർകോട്, കൊല്ലൂർ തുടങ്ങിയ സർവിസുകളില്‍ വൻ തിരക്കാണ്.
മലയോര ഹൈവേയും ദേശീയ പാതയും മിന്നും പാതകളായി മാറുന്നതിന്റെ അതിവേഗ യാത്രാ സൂചനകള്‍ നല്‍കുന്ന തരത്തിലാണ് സ്വകാര്യ ടൂറിസ്റ്റ് ബസ് സംരംഭങ്ങളുടെ വർധന. ഇതിനൊപ്പം രണ്ട് പാതകള്‍ വഴി കൂടുതല്‍ ദീർഘദൂര അതിവേഗ ബസുകള്‍ ഇറക്കി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കെ.എസ്.ആർ.ടി.സിയും വ്യത്യസ്ത റൂട്ടുകള്‍ വഴി പുതിയ സർവിസ് തുടങ്ങുകയാണ്. സുല്‍ത്താൻ ബത്തേരിയില്‍ നിന്നും ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ വഴി ഈയിടെ ആരംഭിച്ച കൊല്ലൂർ കെ.എസ്.ആർ.ടി.സി സർവിസ് ദേശീയ പാതയുടെയും മലയോര ഹൈവേയുടെയും നവീന മേന്മ ഉപയോഗപ്പെടുത്തുന്ന ദീർഘ ദൂര സർവിസാണ്.