Zygo-Ad

ചക്കരക്കല്ലിൽ ക്ഷേത്രക്കുളത്തില്‍ എട്ടു വയസുകാരി വീണു മരിച്ച സംഭവം: ഉത്സവക്കമ്മിറ്റിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം


ചക്കരക്കല്‍ : പാനേരിച്ചാല്‍ കക്കോത്ത് കക്കുന്നത്ത് കാവില്‍ ഉത്സവം നടന്നു. കൊണ്ടിരിക്കെ ക്ഷേത്രക്കുളത്തില്‍ എട്ടു വയസുകാരി വീണു മരിച്ച സംഭവം വിവാദമാകുന്നു.

ഞായറാഴ്ച്ച വൈകിട്ട് 5.30നാണ് സംഭവം ക്ഷേത്രത്തില്‍ നിന്നും 75 മീറ്റർ മാറിയുള്ള ക്ഷേത്രകുളത്തിലാണ് കുട്ടി വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

പാനേരിച്ചാല്‍ സ്വദേശിയായ സിവില്‍ പൊലിസ് ഓഫിസർ വിനീഷിൻ്റെ മകളായ ദേവാംഗന യാണ് അപകടത്തില്‍ പെട്ടത്. 

മിടാവിലോട് യു.പി സ്കൂള്‍ വിദ്യാർത്ഥിനിയാണ് കുട്ടി. പൊലിസും നാട്ടുകാരും ചേർന്ന് അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ഷേത്ര ഉത്സവ കമ്മിറ്റിക്കാരുടെ ജാഗ്രത കുറവാണ് കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയർന്നിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ ആയിരങ്ങളെത്തുന്ന ഉത്സവ പറമ്പില്‍ കാവിന് മുൻപില്‍ സ്ഥിതി ചെയ്യുന്ന കുളത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോ കാവലോ ഏർപ്പെടുത്തിയില്ലെന്നാണ് പരാതി. 

ഇതു കൂടാതെ കുട്ടിയുടെ മരണത്തിന് ശേഷം പിറ്റേന്ന് ഉത്സവം കെങ്കേമമായി നടത്തിയതും ആയിരങ്ങള്‍ക്ക് അന്നദാനം നടത്തിയതും അനുചിതമാണെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.

കുട്ടിയുടെ കുടുംബത്തിന് കാവുവായി ബന്ധമുണ്ട്. അമ്മയുടെ അച്ഛൻ ഏറെക്കാലമായി കാവില്‍ എമ്പ്രാനായി ജോലി ചെയ്തു വരികയാണ്. 

ഈ സാഹചര്യത്തില്‍ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി ഒതുക്കി നടത്താതെ മുൻ തീരുമാന പ്രകാരം വിപുലമായി നടത്തുകയായിരുന്നു ഉത്സവ കമ്മിറ്റിക്കാർ' കുട്ടിയുടെ മരണ വിവരം മറച്ചു വെച്ചു കൊണ്ടായിരുന്നു അതെന്നാണ് ആരോപണം. 

എന്നാല്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. 

കുട്ടിയുടെ മരണത്തെ തുടർന്ന് ഉത്സവം നടത്തണോ വേണ്ടയോയെന്നറിയാൻ സ്വർണ പ്രശ്നം നടത്തിയിരുന്നുവെന്നും ഇതില്‍ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരമാണ് ഉത്സവം തുടർന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.

വളരെ പുതിയ വളരെ പഴയ