ഇരിട്ടി :ആറളം ഫാം ആനമതിൽ നിർമാണ കരാർ സർക്കാർ റദ്ദാക്കി. സമയബന്ധിതമായി ആറ് കിലോമീറ്റർ ദൂരത്തിലെങ്കിലും ആനമതിൽ നിർമാണം പൂർത്തീ കരിക്കണമെന്ന അധികൃതരുടെ കർശന നിർദേശം ലംഘിച്ചതാണ് കരാർ റദ്ദാക്കാൻ കാരണം. കരാറുകാരന് നൽകിയ സമയ പരിധി വ്യാഴാഴ്‌ച അവസാനിച്ചു. ഇതിനകം 4.097 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് മതിൽ നിർമിച്ചത്. നേരത്തെ അധികൃതർ പലവട്ടം നൽകിയ സമയപരിധി തുടർച്ചയായി ലംഘിച്ച പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. പ്രവൃത്തി പൂർത്തിയാക്കാൻ റീടെൻഡർ നടത്താനുള്ള നീക്കത്തിലാണ് പിഡബ്ല്യുഡി മതിൽ നിർമാണത്തിൽ കാലതാമസം നേരിടുന്നതും ആദിവാസി പുനരധിവാസ മേഖലയിലും ആറളം ഫാം കൃഷിയിടത്തിലും കാട്ടാനയാക്രമണ ഭീഷണി തുടരുന്നതും കനത്ത ആശങ്കയായി.
2023 സെപ്തംബർ 30ന് മന്ത്രി മുഹമ്മദ് റിയാസാണ് മതിൽ നിർമാണം ഉദ്ഘാടനം ചെയ്‌തത്. ഒരു വർഷത്തിനകം 10 കിലോമീറ്റർ ദൂരം മതിലും അരക്കിലോമീ റ്റർ റെയിൽവേലിയും പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. ഫെബ്രുവരി 23ന് ബ്ലോക്ക് 13 ൽ വെള്ളി - ലീല ദമ്പതികളെ കാട്ടാന കൊന്നതിനെ തുടർന്ന് ആറ് കിലോമീറ്ററിലെങ്കിലും മതിൽ ഏപ്രിൽ 30നകം പൂർത്തിയാക്കാൻ സർക്കാർ നിർദേശിച്ചു. പാലിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം വരെ അവധി നീട്ടി നൽകിയത്. അവസാനത്തെ സമയപരിധിയും ലംഘിച്ചതിനാലാണ് കരാർ റദ്ദാക്കിയത്.
വളയംചാൽ വനം ഓഫീസ് പരിസരത്തു നിന്നാരംഭിച്ച് പരിപ്പ്തോട് 55 വരെ 9.899 കിലോമീറ്റർ നീളത്തിലാണ് 37.9 കോടി രൂപ ചെലവിൽ മതിലും അര കിലോമീറ്റർ ദൂരത്തിൽ റെയിൽ വേലിയും നിർമിക്കേണ്ടത്. രണ്ട് കൊല്ലമെത്താറായിട്ടും പ്രവൃത്തിയിൽ ഉഴപ്പിയ കരാറുകാരൻ ആനമതിൽ പകുതിപോലും നിർമിച്ചില്ല. പുനരധിവാസ മേഖലlയിലും ഫാം കൃഷിയിടത്തിലും കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. 10 വർഷത്തിനിടെ 14 പേരെ കാട്ടാനകൾ കൊന്ന പ്രദേശമാണിത്. ആറളം ഫാം കൃഷിയിടത്തിൽ 90 കോടി രൂപയുടെ കൃഷിയും വന്യജീവികൾ തകർത്തു. മതിൽ നിർമാണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ മേഖലയിലെ അരക്ഷിതാവസ്ഥ ഇരട്ടിക്കും.