ഇരിട്ടി: ആറളം ഫാമിൽ വൈവിധ്യവൽക്കരണത്തിലൂടെ ആദിവാസികൾക്ക് തൊഴിലും ലക്ഷ്യമാക്കി എട്ടേക്കറിൽ ചെണ്ടുമല്ലിക്കൃഷി തുടങ്ങി.
മുൻ വർഷങ്ങളിലേതു പോലെ ഓണപ്പൂക്കളമിടാൻ ആറളം ഫാമിന്റെ പൂക്കൾ വിപണിയിലെത്തും. എട്ടാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയ പ്രദേശത്താണ് കൃഷി.
രണ്ടിനം ചെണ്ടുമല്ലിയും മൂന്നിനം ജമന്തിയുമാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. മഴ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും അത്തമെത്തുമ്പോഴേക്കും എല്ലാ ചെടികളും പൂക്കളാൽ സമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ് ആറളം ഫാം.
കഴിഞ്ഞ വർഷം മൂന്നേക്കറിലാണ് ഇവർ പൂ കൃഷി നടത്തിയത്. അതു വിജയം നേടിയതിനെ മുൻ നിർത്തിയാണ് ഇത്ത വണ കൃഷി എട്ടേക്കറിലേക്ക് വ്യാപിപ്പിച്ചത്.
ചെണ്ടുമല്ലിക്കൊപ്പം തന്നെ തെങ്ങും കശുമാവും ഇവർ നട്ട് നനച്ച് പരിപാലിക്കുന്നുണ്ട്. കാട്ടാനശല്യം രൂക്ഷമായതിനാൽ കൃഷിയിടത്തെ സംരക്ഷിക്കാൻ ചുറ്റും തൂക്കു വൈദ്യുതിവേലി സ്ഥാപിച്ച് സുരക്ഷയൊ രുക്കിയിട്ടുണ്ട്.