കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സ വം സമാപിക്കാൻ നാലുനാൾ കൂടി. അക്കരെ കൊട്ടിയൂരിൽനിന്ന് സ്ത്രീകളും ഗജവീരന്മാരും വിശേഷ വാദ്യക്കാരും മടങ്ങി. 27 നാൾ നീളുന്ന വൈശാഖ മഹോത്സവത്തിന് നാലിന് നടക്കുന്ന തൃക്കലശാട്ടത്തോടെ സമാപനമാകും. തിങ്കളാഴ്ച ഉച്ചശീവേലിക്കുശേഷം ഗജവീരന്മാർ പ്രസാദവും സ്വീകരിച്ച് അക്കരെ സന്നിധാനത്തുനിന്ന് വിടവാങ്ങി. ആനയൂട്ടും നടന്നു. ഇതോടൊപ്പം വിശേഷ വാദ്യക്കാരും വിടവാങ്ങി.
ഇനി നാലുനാൾ കലംപൂജകൾ നടക്കും. മുഴക്കുന്ന് നല്ലൂരിൽനിന്ന് സ്ഥാനികർ കലങ്ങൾ എഴുന്നള്ളിച്ചു. കലപൂജകൾക്കായുള്ള മൺ കലങ്ങൾ കൊട്ടിയൂരിലെത്തിക്കു ന്നതോടെയാണ് ഗൂഢപൂജകൾ തുടങ്ങുക.
തയന്നൂർ ശ്രീജിത്ത്, എ കെ ഗണേശൻ, രോഹിത് രാജ്, കണ്ടോത്ത് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണ് കലങ്ങൾ എത്തിച്ചത്. തിങ്കളാഴ്ച കൊട്ടിയൂരിൽ വലിയ തീർഥാടക തിരക്കാണ് അനുഭവപ്പെട്ടത്.