പെരളശ്ശേരി: പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഇന്ത്യൻ പാർലമെൻ്റിലെ ആദ്യ പ്രതിപക്ഷ നേതാവ് എ.കെ.ജി ക്കായി ജന്മനാടായ പെരളശേരിയിൽ മ്യൂസിയം ഒരുങ്ങി. ഫെബ്രുവരി 17 ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.
രണ്ടു നിലകളിലായി ആറ് ഗ്യാലറികളിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എ കെ ജി യുടെ സമര പോരാട്ടങ്ങൾ, പാർലമെന്റിലെ മികച്ച പ്രകടനങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ പുതുതലമുറയ്ക്ക് കൂടി പകർന്നു നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയേറ്റർ, എകെജിയുടെ ദീർഘകായ പ്രതിമകൾ, മിനിയേച്ചറുകൾ, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, സമരങ്ങളുടെ പുനരാവിഷ്കാരം എന്നിവയുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്റേഷൻ സംവിധാനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സജ്ജമായിരിക്കുന്നത്.
പെരളശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേർന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കർ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്.
12.06 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവ്. കെട്ടിടം നിർമ്മിക്കുന്നതിന് 6.44 കോടി രൂപയും പ്രദർശന സജ്ജീകരണങ്ങൾക്കായി 4.82 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
