ഇരിട്ടി: വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച വിദേശമദ്യ ശേഖരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അയ്യൻകുന്ന് കച്ചേരിക്കടവിലെ വടയാറ്റുകുന്നേൽ ഹൗസിൽ ജിജി (45) യെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഇരിട്ടി ഡി.വൈ.എസ്.പി രാജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ അതീവ രഹസ്യമായി നിർമ്മിച്ച അറയിൽ നിന്നും 14.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 23,750 രൂപയും പോലീസ് കണ്ടെടുത്തു.
പ്രദേശത്ത് നിരന്തരമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. ഇരിട്ടി എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘത്തിൽ സബ് ഇൻസ്പെക്ടർ പ്രവീൺ, എസ്.സി.പി.ഒമാരായ ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഡി.വൈ.എസ്.പി സ്ക്വാഡിലെ ജയദേവ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
