Zygo-Ad

മട്ടന്നൂരിൽ 30 കിലോ വ്യാജ ബയോ ക്യാരിബാഗുകളുമായി വാഹനം പിടിയിൽ; പിഴ ഈടാക്കി


മട്ടന്നൂർ: കോഴിക്കോട് ജില്ലയിൽ നിന്ന് നിരോധിത ക്യാരി ബാഗുകളുമായി മട്ടന്നൂരിലെത്തിയ വാഹനം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. 

ഇരിട്ടി, മട്ടന്നൂർ ഭാഗത്തെ വ്യാപാരികൾക്ക് വിതരണം ചെയ്യാൻ കൊണ്ടു വന്ന 30 കിലോ വ്യാജ ബയോ കാരിബാഗുകളാണ് സ്ക്വാഡ് പിടിച്ചെടുത്തത്.

ബയോ ക്യാരി ബാഗുകൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ക്യു.ആർ കോഡും മറ്റ് രേഖപ്പെടുത്തലുകളുമുള്ള വ്യാജ ബാഗുകളാണ് വാഹനത്തിലുണ്ടായിരുന്നത്.

 മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരമുള്ള ഡൈക്ലോറോ മീഥൈൻ (Dichloromethane) ടെസ്റ്റ് തൽസമയം നടത്തി ഉറപ്പു വരുത്തിയാണ് സ്‌ക്വാഡ് ഇത് വ്യാജ ഉൽപന്നമാണെന്ന് തിരിച്ചറിഞ്ഞത്. ഡൈക്ലോറോമീഥൈൻ ലായനിയിൽ യഥാർത്ഥ ബയോ ക്യാരീ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ലാസ്റ്റിക് ലയിക്കില്ല.

വടകരയിലെ സ്റ്റാർ നൈലോൺസ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 18 എഫ് 7077 (KL 18 F 7077) എന്ന വാഹനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്. 

ഇതേ ഏജൻസിയുടെ മറ്റു വാഹനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമായി കണ്ണൂർ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് മുൻപും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗം പതിനായിരം രൂപ തൽസമയം പിഴയീടാക്കി.

പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മട്ടന്നൂർ നഗരസഭയുടെ എം.സി.എഫിലേക്ക് മാറ്റി. 

ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങളായ അജയകുമാർ കെ.ആർ, പ്രവീൺ പി.എസ് എന്നിവർക്ക് പുറമെ നഗരസഭാ സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സനൽകുമാർ യു.കെ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ