ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറില്‍ മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴല്‍നാടൻ രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്നാണ് സംഭവം. ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. 'കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട'എന്ന് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്.
പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡില്‍. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. അങ്ങനെയാകണം തിരിച്ചും. പരസ്പര ധാരണയോടു കൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു വരുന്നത് മത്സരം കടുക്കുകയാണെന്നാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്.
എം എല്‍ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്.
മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകള്‍ വി ഡി ചേരി നിഷേധിച്ചു.
മുഖ്യമന്ത്രി ആയില്ലെങ്കില്‍ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകള്‍ നിരീക്ഷകർക്ക് മുന്നില്‍ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം.
രാവിലെ താജ് ഹോട്ടലില്‍ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകള്‍ പുറത്തു വന്നത്. എം എല്‍ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.
