ഇരിട്ടി: അർധ രാത്രിയില്‍ അപകടത്തില്‍പ്പെട്ട് അഴുക്കു വെള്ളത്തില്‍ വീണ ബൈക്ക് യാത്രികന് സ്വന്തം വസ്ത്രം അഴിച്ചു നല്‍കി ആംബുലൻസ് ഡ്രൈവർ.
കീഴൂർകുന്നില്‍ അപകടത്തില്‍പെട്ട ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറായ കെ.അബ്ദുള്‍ മുനീറെന്ന നാല്‍പത്തിയെട്ടുകാരൻ സ്വന്തം വസ്ത്രം ഊരി നല്‍കിയത്.
അപകട സ്ഥലത്തെത്തിയ എസ്‌ഐ പ്രഭാകരനും സി പി ഒമാരായ എൻ.എ. രതീഷ് ,എൻ.കെ. ജോസഫ് എന്നിവരാണ് ആംബുലൻസില്‍ വിവരം അറിയിക്കുന്നത്.
മുനീർ പരിക്കേറ്റ യുവാവിനെ മുനീർ ആശുപത്രിയിലെത്തിക്കുമ്പോൾ അഴുക്കു വെള്ളത്തില്‍ വസ്ത്രങ്ങള്‍ നനഞ്ഞത് കാരണം യുവാവ് തണുപ്പ് കൊണ്ടു വിറയ്ക്കുകയായിരുന്നു.
ചികിത്സയ്ക്കായി പരിക്കേറ്റയാളുടെ വസ്ത്രം മാറ്റണമെന്ന് ആശുപത്രിയിലുള്ളവർ ആവശ്യപ്പെട്ടു. അർധ രാത്രിയില്‍ മറ്റു വസ്ത്രം ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ മുനീർ സ്വന്തം വസ്ത്രം ഊരി നല്‍കി.
സ്വന്തം വസ്ത്രം ഊരി നല്‍കി തോർത്തു മാത്രമുടുത്ത് ആശുപത്രിയുടെ ആളൊഴിഞ്ഞ കോണില്‍ ഇരുന്ന അബ്ദുള്‍ മുനീറിന് എസ്‌ഐ പ്രഭാകരൻ പിന്നീട് മുണ്ട് എത്തിച്ചു നല്‍കുകയായിരുന്നു.
സംഭവമറിഞ്ഞ് ഇരിട്ടി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം നഗരസഭ അധ്യക്ഷ കെ. ശ്രീലത ആശുപത്രിയില്‍ എത്തി സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചു.
സംഭവത്തില്‍ രോഗിയുടെ വിറയല്‍ മാറ്റാൻ നനഞ്ഞ വസ്ത്രം മാറ്റാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഡ്രൈവർ ഷർട്ട് അഴിച്ചു കൊടുക്കുന്നത് കണ്ടെന്നും എന്നാല്‍ മുണ്ടും ഡ്രൈവർ തന്നെ അഴിച്ചു നല്‍കിയതായി ശ്രദ്ധയില്‍പെട്ടിരുന്നില്ല എന്നുമാണ് അധികൃതർ നല്‍കുന്ന വിശദീകരണം. ഇതിന്‍റെ പേരില്‍ ചികിത്സ വൈകിയിട്ടില്ല എന്നും അധികൃതർ അറിയിച്ചു.