കൂത്തുപറമ്പ് :മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിൽ പ്രവർത്തിക്കുന്ന ശിശുമിത്ര ബഡ്‌സ് സ്കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മിഷണർക്ക് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത്:
75ഓളം ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നവളാണ് എൻ്റെ മകൾ. ഫെബ്രുവരി നാലിന് രാവിലെ 11ന് പി.ടി.എ. യോഗത്തിൽ പങ്കെടുക്കാൻ ഞാൻ സ്കൂളിൽ 20 മിനിറ്റ് നേരത്തെ എത്തി. അപ്പോൾ എൻ്റെ മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയോട് വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകൾ കരയാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പെട്ടെന്ന് വന്ന് കെട്ടഴിച്ചു. കെട്ടിയതെന്തിനെന്ന് ചോദിച്ചപ്പോൾ എഴുന്നേറ്റു നടക്കാതിരിക്കാൻ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ചെയ്തതാണെന്നായിരുന്നു അധ്യാപികയുടെ മറുപടി.
ബാത്റൂമിൽ പോയി വസ്ത്രം മാറ്റിയപ്പോൾ വയറിൽ ചരടുകൊണ്ട് വരിഞ്ഞുകെട്ടിയതിന്റെ നീലിച്ച പാടുകൾ ഉണ്ടായിരുന്നു. സംസാരിക്കാൻ അറിയാവുന്ന മറ്റു കുട്ടികളോട് ചോദിച്ചപ്പോൾ മകളെ എപ്പോഴും കെട്ടിയിടാറാണെന്ന് അറിയാൻ കഴിഞ്ഞു. ഈ സമയത്ത് സ്‌കൂളിൽ 14 കുട്ടികളും മൂന്ന് അധ്യാപികമാരും ഒരു ആയയും പാചകക്കാരിയും ഉണ്ടായിരുന്നു.
മുൻപും മകൾക്ക് സ്‌കൂളിൽനിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ സ്‌കൂളിൽനിന്ന് വന്ന് വസ്ത്രം മാറ്റുമ്പോൾ തുടയിൽ വടികൊണ്ട് അടിച്ചതിന്റെ തിമിർത്ത പാടുകൾ കണ്ടിരുന്നു. സ്കൂളിലെ ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല.
മകൾ സംസാരിക്കില്ലെന്ന ധൈര്യം കൊണ്ടാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാ റ്റംകൊണ്ട് പല കുട്ടികളും സ്കൂളിൽ വരാറില്ല. പരാതിപ്പെടുന്ന കുട്ടികളോട് മോശമായ വിധത്തിലാണ് സ്കൂളിലെ ജീവനക്കാർ പെരുമാറുന്നത്. മകൾക്കുണ്ടായ ക്രൂരമായ പീഡനത്തിന് ഉത്തരവാദികളായവർ ക്കെതിരേ കർശനമായ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളെ മാനസികമായി സ്കൂൾ ജീവനക്കാർ പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് വേറെയും രക്ഷിതാക്കൾ ഭിന്നശേഷിവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.