ഇരിട്ടി: കേസില്‍പ്പെട്ട് സീല്‍ ചെയ്ത കടയിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ കുരുവിയെ തുറന്നു വിട്ടു. ഇരിട്ടിക്കടുത്തെ ഉളിക്കലിലാണ് സംഭവം
കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുണ്‍ കെ. വിജയൻ ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്‍കിയതോടെയാണ് കുരുവിയുടെ മോചനം നടന്നത്.
കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീല്‍ ചെയ്ത ഉളിക്കല്‍ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളില്‍ രണ്ട് ദിവസമായി കുരുങ്ങിക്കിടന്ന കുരുവിയാണ് ഒടുവില്‍ പറന്നകന്നത്. വ്യാപാരികള്‍ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ആറ് മാസം മുമ്ബാണ് കട പൂട്ടി സീല്‍ ചെയ്തത്. സ്ഥാപനത്തിന്‍റെ മുൻവശത്ത് ചില്ലുകൂടാണ്. ഇതിന്‍റെയുള്ളിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടി സീല്‍ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.
ചില്ലിനിടയില്‍ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ അത് നടന്നില്ല. പൂട്ടി സീല്‍ ചെയ്തതിനാല്‍ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നല്‍കാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്നാണ് അവരും അറിയിച്ചത്. ഒടുവില്‍ കുരുവിയെ കുറിച്ച് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുണ്‍ കെ. വിജയന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടപടി സ്വീകരിച്ചത്