കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ആള്‍ക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.
റസീനയുടെ സുഹൃത്തായ റഹീസാണ് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്. ഇയാളുടെ വിശദമായ മൊഴിയെടുക്കും.
യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എസ്ഡിപിഐ ഓഫീസില്‍ സംഭവിച്ചതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിന്‍റെ അനുമാനം.
സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.