കൂത്തുപറമ്പ്: കായലോട്, പാനുണ്ട പ്രദേശങ്ങളില്‍ 15 ഓളം ആളുകളെ കടിച്ച് ഭീതി വിതച്ച തെരുവു നായയെ ചത്ത നിലയില്‍ കണ്ടെത്തി.
കായലോടിനു സമീപമാണ് നായയെ ചത്തനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണു നിരവധി പേർക്ക് നായയുടെ കടിയേറ്റത്.
കായലോട് തീപ്പെട്ടി കമ്പനി, ബനിയൻ കമ്പനി, മുരിക്കോളിമുക്ക്, പാനുണ്ട റോഡ്, ഹെല്‍ത്ത് സെന്‍റർ എന്നിവിടങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ 15 ഓളം പേർക്കാണു തെരുവു നായയുടെ കടിയേറ്റത്.
വീട്ടിലെ വർക്ക് ഏരിയയില്‍ നിന്നും അടുക്കള ജോലി ചെയ്യുന്നതിനിടെയാണു പാനുണ്ട റോഡിലെ കൃഷ്ണ കൃപയില്‍ മോബിളിന്‍റെ കാലില്‍ നായ കടിച്ചത്.
അതിനു തൊട്ടു മുമ്പ് ഷെറീഫ മൻസിലിലെ ഏഴു വയസുകാരിയായ സെറ മെഹറീഷിനും നായയുടെ കടിയേറ്റു. വീടിനു സമീപത്തു നിന്നും കളിക്കുന്നതിനിടെയാണു കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇവർ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വളർത്തു മൃഗങ്ങള്‍ക്കും ഈ നായയുടെ കടിയേറ്റു. വ്യാഴാഴ്ച രാത്രിയോടെയാണ് ഭീതി വിതച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.