മട്ടന്നൂര്‍: പശ്‌ചിമേഷ്യയിലെ യുദ്ധം മൂലം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ര്‌ട സര്‍വീസുകള്‍ മുടങ്ങിയിട്ട് ഒരു മാസം.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് മസ്‌ക്കറ്റിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. ഒരാഴ്‌ചയോളമായി ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നുള്ളത്. ഒരു മാസമായി അന്താരാഷ്ര്‌ട സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ വലിയ നഷ്‌ടമാണ് വിമാനത്താവള കമ്പനിയായ കിയാല്‍ നേരിടുന്നത്. പ്രതിദിനം അരക്കോടി രൂപയോളമാണ് നഷ്‌ടം.
വിമാനങ്ങളുടെ ലാന്‍ഡിങ്ങ്‌പാര്‍ക്കിങ്ങ് ഫീ, യൂസര്‍ഫീ തുടങ്ങിയ ഇനങ്ങളിലാണ് നഷ്‌ടം വരുന്നത്. ഇതിനിടെ ഷാര്‍ജ,റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷം കനത്തതോടെ ഒഴിവാക്കി.
ഷാര്‍ജയിലേക്ക് രണ്ടു ദിവസത്തെ സര്‍വീസ് മാത്രമാണ് നടത്തിയത്. മാര്‍ച്ച് 29ന് തുടങ്ങുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുദ്ധമൊഴിഞ്ഞ ശേഷം മാത്രമാണ് ഇവ നടത്തുക.
എയര്‍ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂളില്‍ പിന്‍വലിച്ചിരുന്ന കുവൈത്ത്,ബഹ്‌റൈന്‍,ജിദ്ദ സര്‍വീസുകള്‍ പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര റൂട്ടില്‍ നവി മുംബൈയിലേക്ക് ഇന്‍ഡിഗോ 30 മുതല്‍ പുതിയ സര്‍വീസ് തുടങ്ങും. വിമാനത്താവളത്തിലെ യാത്രക്കാരുടെയും സര്‍വീസുകളുടെയും എണ്ണത്തില്‍ ഫെബ്രുവരിയില്‍ തന്നെ കുറവുണ്ട്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം 99,634 പേരാണ് കഴിഞ്ഞ മാസം കണ്ണൂര്‍ വഴി യാത്ര ചെയ്‌തത്. മുമ്പ് അന്താരാഷ്ര്‌ട യാത്രക്കാര്‍ മാത്രം ഒരു ലക്ഷത്തിന് മുകളിലുണ്ടായിരുന്നു. അന്താരാഷ്ര്‌ട സര്‍വീസുകള്‍ നിര്‍ത്തി വെച്ചതോടെ മാര്‍ച്ചിലെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ ഇടിവുണ്ടാകും.
