Zygo-Ad

കൊട്ടിയൂര്‍ വൈശാഖോത്സവത്തിൽ പെരുമാളിന് തിരുവാതിര ചതുശ്ശതം നിവേദിച്ചു


കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ ദേവ സന്നിധിയില്‍ പെരുമാളിന് വൈശാഖോത്സവത്തിലെ ആദ്യ ചതുശ്ശതം നിവേദിച്ചു. നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തെതായ തിരുവാതിര ചതുശ്ശതമാണ് ചൊവ്വാഴ്ച ഭഗവാന് സമർപ്പിച്ചത്.

ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറ് കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കിയത്.

കരിമ്പനയ്ക്കല്‍ ചാത്തോത്ത് ഊരാളന്റെ തറവാട്ട് വകയാണ് പായസം. മണിത്തറയിലും കോവിലകം കയ്യാലയിലും പായസം വിതരണം ചെയ്തു. 

രണ്ടാമത്തെ ചതുശ്ശതമായ പുണർതം ചതുശ്ശതം ബുധനാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് വലിയ വട്ടളം പായസം നിവേദിക്കുക. കോട്ടയം കിഴക്കേ കോവിലകം വകയാണ് പായസം.

തൃക്കൂർ അരിയളവും ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് പന്തീരടി പൂജ കഴിഞ്ഞ് ശ്രീ കോവിലില്‍ വെച്ചാണ് അരിയളവ്. കോട്ടയം കിഴക്കേ കോവിലകത്തെ അമ്മരാജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികൻ നിശ്ചിത അളവ് അരി സ്വർണത്തളികയില്‍ പകർന്ന് നല്‍കും.

 രാത്രി പൂജയ്ക്ക് ശേഷം നാല് ഊരാളന്മാരുടെ തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നല്‍കും. രാത്രി അരിയളവ് പാലക്കുന്നം സ്ഥാനികൻ നടത്തും.

വളരെ പുതിയ വളരെ പഴയ