Zygo-Ad

മുഖംമൂടി ധരിച്ച്‌ എടിഎമ്മില്‍ കയറിയ കള്ളന്‍റെ പ്ലാൻ പൊളിഞ്ഞു: ഡല്‍ഹിയില്‍ നിന്ന് ഫോണ്‍കോള്‍; ഓടി രക്ഷപ്പെട്ടു


ഇരിക്കൂർ: എടിഎമ്മില്‍ മോഷ്ടിക്കാൻ കയറിയ യുവാവ് പൊലീസ് ജീപ്പെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂർ ഇരിക്കൂറില്‍ ഇന്നലെ അർധ രാത്രിയാണ് സംഭവം.

സിസിടിവി മറയ്ക്കാൻ ശ്രമിച്ചപ്പോള്‍ കനറാ ബാങ്ക് ആസ്ഥാനമായ ഡൽഹിയിൽ സന്ദേശമെത്തിയതാണ് കളളന് വിനയായത്. മോഷണ ശ്രമത്തിന്‍റെയും പൊലീസെത്തിയതോടെ കള്ളൻ ഓടി രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

തിങ്കളാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെ ഇരിക്കൂര്‍ ടൗണിലെ കാനറാ ബാങ്ക് എടിഎമ്മിലാണ് തുണി കൊണ്ട് മുഖം മറച്ച്‌ കള്ളൻ എത്തിയത്. എടിഎം ഇളക്കിയ ശേഷം കവര്‍ച്ച നടത്താനാണ് ശ്രമിച്ചത്. 

എന്നാല്‍, ഈ ശ്രമത്തിനിടയില്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പ് പാഞ്ഞെത്തി. പൊലീസിനെ കണ്ടപാടെ മോഷ്ടാവ് എടിഎമ്മില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. സമീപത്തെ വീടിന് പിന്നിലൂടെ പറമ്പിലേക്ക് ഓടി മറഞ്ഞു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

ഇരിക്കൂർ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് കാനറാ ബാങ്ക് എടിഎം. കളളൻ അവിടെയെത്തി പരിസരം നിരീക്ഷിച്ചു. മുൻവശത്തുളള സിസിടിവി ക്യാമറ ഇല വെച്ച്‌ മറയ്ക്കാൻ ശ്രമിച്ചിരുന്നു. അതിനു ശേഷമാണ് അകത്തു കയറുന്നത്. അപ്പോഴേക്കും ബാങ്കിന്‍റെ മുന്നറിയിപ്പ് സംവിധാനത്തില്‍ വിവരമെത്തിയിരുന്നു. 

ഇല കൊണ്ട് സിസിടിവി ദൃശ്യം മറയ്ക്കാൻ ശ്രമിച്ചതോടെയാണ് മുന്നറിയിപ്പ് സന്ദേശം ബാങ്കിലേക്ക് പോയത്. ബാങ്ക് അധികൃതര്‍ ഉടൻ ഇരിക്കൂർ പൊലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇരുനൂറ് മീറ്റർ മാത്രം അകലെയുളള എടിഎമ്മിലേക്ക് പൊലീസ് ജീപ്പ് കുതിച്ചെത്തി. ജീപ്പ് എത്തിയ ഉടനെ കളളൻ കടന്നു കളയുകയായിരുന്നു. 

പട്ടുവം ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്നാണ് നിഗമനം. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബാങ്കിന്‍റെ മുന്നറിയിപ്പ് സംവിധാനം കൃത്യമായി വിവരം നല്‍കിയതും ആ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് വേഗം എത്താനായതിനാലുമാണ് മോഷണ ശ്രമം പൊളിക്കാനായത്.

വളരെ പുതിയ വളരെ പഴയ