Zygo-Ad

തെരുവ് നായ്ക്കളെ അനാഥമാക്കി പവിത്രേട്ടൻ യാത്രയായി


അഞ്ചരക്കണ്ടി : താൻ ഓമനിച്ചു വളർത്തിയിരുന്ന തെരുവ് നായകളെ അനാഥമാക്കി മുൻ ഓട്ടോറിക്ഷ ഡ്രൈവർ അഞ്ചരക്കണ്ടി കാവിൻ മൂലയിലെ പവിത്രൻ യാത്രയായി.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാവിൻ മൂലയ്ക്ക് സമീപത്തെ പുറത്തെക്കാടിലെ വീട്ടില്‍ പത്തോളം തെരുവ് നായ്ക്കളെ പവിത്രൻ ഭക്ഷണം കൊടുത്തു വളർത്തിയിരുന്നു. ഇതു കൂടാതെ കാക്കകളും പൂച്ചകളും സന്തത സഹചാരികളായുണ്ട്. 

ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കാക്കകളെ കൈ വെളളയില്‍ വെച്ചു ഊട്ടിയിരുന്ന പവിത്രൻ്റെ സഹജീവി സ്നേഹം മാധ്യമങ്ങളിലും വാർത്തയായിരുന്നു. നാട്ടുകാർ പവിയേട്ടനെന്നു വിളിക്കുന്ന പവിത്രേട്ടൻ കണ്ണൂർ നഗരത്തില്‍ അര നൂറ്റാണ്ടിലേറെക്കാലം ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.

ഇതിനു ശേഷം കാവിൻ മൂലയിലും അദ്ദേഹം ജോലി ചെയ്തു. കഴിഞ്ഞ കുറെക്കാലമായി വാർധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. വീട്ടില്‍ മാത്രമല്ല എന്നും രാവിലെ ഏഴിന് കാവിൻ മൂല ടൗണില്‍ ചായ കുടിക്കാനെത്തിയാല്‍ തെരുവു നായ്ക്കള്‍ക്ക് ബിസ്കറ്റും റൊട്ടിയും നല്‍കിയിരുന്നു. 

തനിക്ക് കിട്ടിയിരുന്ന ക്ഷേമ പെൻഷനില്‍ നിന്നാണ് ഇതിനായുള്ള തുക കണ്ടെത്തിയിരുന്നത്. പവിത്രൻ്റെ മരണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകള്‍ കാവിൻ മൂലയിലെ വീട്ടിലെത്തി. പയ്യാമ്പലം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.

കിട്ടുവെന്ന് പേരുള്ള തെരുവ് നായ ഉള്‍പ്പെടെ പത്തെണ്ണമാണ് പവിത്രൻ്റെ സന്തത സഹചാരിയായുണ്ടായിരുന്നത്. മനുഷ്യർ തെരുവ് നായകളെ പേടിച്ചിരുന്ന ഈക്കാലത്ത് സ്നേഹം കൊണ്ടു അവയെ കീഴടക്കുകയായിരുന്നു പവിത്രൻ' ഇദ്ദേഹം എന്തു പറഞ്ഞാലും അതു മനസിലാക്കി ചെയ്യുമായിരുന്നു നായകള്‍.

പോകാൻ പറഞ്ഞാല്‍ പോകും , വരാൻ പറഞ്ഞാല്‍ വരും. കുസൃതി കാണിച്ചാല്‍ സ്നേഹത്തിൻ്റെ ഭാഷയില്‍ ശകാരിച്ചു അടക്കി നിർത്തുമായിരുന്നു പവിത്രൻ'. ഇദ്ദേഹത്തിൻ്റെ തെരുവ് നായകളുടെ സ്നേഹത്തെ കുറിച്ച്‌ ആക്ഷേപം ഉയർന്നപ്പോള്‍ അവയ്ക്കും വിശക്കില്ലേയെന്നാണ് ചെറു ചിരിയോടെ ചോദിച്ചിരുന്നത്.

വളരെ പുതിയ വളരെ പഴയ